കോന്നി : സ്നേഹബന്ധത്തിലായ 16 കാരിയെ വീട്ടിലെത്തിച്ചശേഷം, പല ബസുകളിൽ കയറ്റികൊണ്ടു പലയിടങ്ങളിൽ സഞ്ചരിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം അട്ടച്ചാക്കൽ ചാലുംകരോട്ട് വീട്ടിൽ എസ് എസ് അനന്തു സായ് (22)ആണ് പിടിയിലായത്. 12 ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയേയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയിൽ നിന്നും അട്ടച്ചാക്കൽ വഴി കോന്നിയിലേക്ക് വരുന്ന ബസിൽ അട്ടച്ചക്കലിൽ ഇറങ്ങി. തുടർന്ന് കോന്നിയിൽ നിന്നും വീട്ടിലേക്കു പോകാൻ കയറിയ ബസിൽ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി സി പി ഒ സുഭദ്രാ ദേവി രേഖപ്പെടുത്തി, എസ് ഐ ആർ അനിൽ കുമാർ യുവാവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു.
ശിശു ക്ഷേമ സമിതിക്ക് ഉൾപ്പെടെ റിപ്പോർട്ടുകൾ അയക്കുകയും, പ്രാഥമിക നടപടികൾ കൈക്കൊള്ളുകയും ചെയ്തശേഷം, കുട്ടിയെ കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. തുടർന്ന് പ്രതിക്കായി നടത്തിയ അന്വേഷണത്തിൽ അട്ടച്ചാക്കലിലെ വീടിനു സമീപത്തു നിന്നും ഉടനടി പിടികൂടി. വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. യുവാവിന്റെ ഫോട്ടോ പെൺകുട്ടിക്ക് ഫോണിലൂടെ കൈമാറി കാട്ടി തിരിച്ചറിഞ്ഞ ശേഷം ഇന്ന് രാവിലെ ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.