ADS!

ഷെഡിൽ സൂക്ഷിച്ച 120 കിലോയോളം ഒട്ടുകറ മോഷ്ടിച്ച പ്രതികളിൽ മൂന്നുപേർ പിടിയിൽ

പാട്ടത്തിനെടുത്ത കപ്പക്കാട് എന്ന സ്ഥലത്തെ 10 ഏക്കർ റബ്ബർ തോട്ടത്തിലെ ഷെഡ്‌ഡിന്റെ മേൽക്കുര പൊളിച്ച് 120 കിലോയോളം  ഒട്ടുകറ മോഷ്ടിച്ച പ്രതികളിൽ 3 പേരെ പെരുനാട് പോലീസ് പിടികൂടി.രണ്ടാം പ്രതി ചിറ്റാർ മണക്കയം നിരവത്ത് കിഴക്കേതിൽ അഭിജിത് നായർ (22), മൂന്നാം പ്രതി ചിറ്റാർ  താവളത്തിൽ വീട്ടിൽ ടി ടി  ഷെമീർ (34), നാലാം പ്രതി ചിറ്റാർ കൊല്ലംപറമ്പിൽ നജീബ് റഹ്മാൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി മണക്കയം സ്വദേശി സുകുമാരൻ ഒളിവിലാണ്.  

മണക്കയം  പറമ്പത്ത് വീട്ടിൽ പി ജി സുരേഷ് കുമാർ പാട്ടത്തിനെടുത്ത് ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സദാനന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള   റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്നാണ് മോഷ്ടാക്കൾ ഒട്ടുകറ കവർന്നു കാറിൽ കടന്നത്.ഇന്നലെ രാവിലെ ആറോടെ  ടാപ്പിംഗിനു ചെന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. 11 ന് രാവിലെ 10 നും വൈകിട്ട് 7 നുമിടെയിലാണ് മോഷണം നടന്നത്. ഇദ്ദേഹവും ഭാര്യ ഷോബി സുരേഷും കൂടി ചിറ്റാർ, വയ്യാറ്റുപുഴ എന്നിവിടങ്ങളിലെ  മലഞ്ചരക്ക് കടകളിൽ തിരക്കിയതിൽ 50 കിലോ ഒട്ടുപാൽ ഒരു കാറിലെത്തിയവർ വയ്യാറ്റുപുഴയിലെ പാട്ടാരേത്ത് എന്ന മലഞ്ചരക്ക് കടയിൽ കച്ചവടം നടത്തിയതായി വ്യാപാരിയിൽ നിന്നും മനസ്സിലാക്കി. 

തുടർന്ന്, 12 ന് പെരുനാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഷോബിയുടെ മൊഴിപ്രകാരം, പോലീസ്  സ്ഥലത്ത് എത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ കണ്ട കാർ നമ്പറിൽ നിന്നും ഉടമയെ കണ്ടെത്തി ബന്ധപ്പെട്ടു. കാർ ഉടമ  ഷെമിറിന് വാടകയ്ക്ക് നൽകിയതായി അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂവവരെയും മണക്കായത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു,  കാറും പിടിച്ചെടുത്തു. 

മൂവരെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സുകു എന്ന സുകുമാരനും  കൂട്ടത്തിൽ ഉണ്ടായിരുന്നെന്നും, വയ്യാറ്റുപുഴയിലെ കടയിൽ കുറച്ച് വിറ്റുവെന്നും, കിട്ടിയ പണം കൊണ്ട് പരുന്തുംപാറയിലും മറ്റും കറങ്ങിയതായും വെളിപ്പെടുത്തി. 

പോലീസ് അന്വേഷച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വയ്യാറ്റുപുഴയിലെ കടയിൽ നിന്നും ഒട്ടുകറ കണ്ടെടുത്തു. കടയുടമ പ്രതികളെ തിരിച്ചറിഞ്ഞു. ഒളിവിലുള്ള ഒന്നാം പ്രതിയെ കണ്ടെത്താൻ മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിക്കുന്നതിനു വേണ്ടി ജില്ലാ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളെ കൂടി അറസ്റ്റ് ചെയ്യുന്നതോടെ ബാക്കി മോഷണം മുതലുകളും കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി. പെരുനാട് പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ എ ആർ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വളരെ പുതിയ വളരെ പഴയ