തിരുവല്ല: സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി ഈപ്പൻ (38) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം, ജിബിൻ ടി ഈപ്പനാണ് പരിക്കേറ്റത്. ഇയാളുടെ ഭാര്യ അന്നാ റോസിന്റെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രതി ജോമിയും ഇവർക്കൊപ്പം ഈ വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ്. ജോമിയുടെയും ജിബിന്റെയും അമ്മയും ഒപ്പമുണ്ട്. വാക്കുതർക്കത്തെ തുടർന്ന് ജിബിനെ വീട്ടിലിരുന്ന പിച്ചാത്തിയെടുത്ത് ജോമി തലയ്ക്ക് വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോൾ വെട്ട് ഇടതു ചെവിയിൽ കൊണ്ട് മുറിഞ്ഞു. കഴുത്തിനുള്ള അടുത്തവെട്ട് ഇടതു കൈകൊണ്ട് തടഞ്ഞപ്പോൾ ഇടതു കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റു.
കേസെടുത്ത തിരുവല്ല പോലീസ്, എസ് എച്ച് ഒ എസ് സന്തോഷിന്റെ നിർദ്ദേശപ്രകാരം, എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച പിച്ചാത്തി കണ്ടെടുത്തു.
ഗുരുതരമായി പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യം ചികിത്സ തേടിയ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ പോലീസ് കണ്ട് സംസാരിച്ചത് പ്രകാരം ഇടതു കൈപ്പത്തിക്കുണ്ടായ മുറിവ് സാരമായതാണെന്നും, പ്ലാസ്റ്റിക് സർജറി ആവശ്യമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് അയച്ചതാണെന്നും വ്യക്തമായി. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ, സംഭവത്തിനിടെയുണ്ടായ ചെറിയ പരിക്ക് കാരണം പ്രതി, തിരുവല്ല താലൂക്ക് ആശുപത്രിത്രിയിൽ ചികിത്സ നേടിയതായി അറിഞ്ഞു.
പോലീസ് ഇവിടെ ഡോക്ടറെ കണ്ടശേഷം, ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു . ചോദ്യം ചെയ്യലിനെ തുടർന്ന് കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് എട്ടോടെ അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കുപറ്റിയ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ്, എസ് ഐമാരായ ഉണ്ണികൃഷ്ണൻ, ഡോമിനിക് മാത്യു, ജയ്മോൻ, എ എസ് ഐ ജെ ആർ രാജു, എസ് സി പി ഒ അഖിലേഷ്, സി പി ഒ അവിനാഷ് വിനായകൻ എന്നിവരാണ് ഉണ്ടായിരുന്നത്.